Total Pageviews

Friday, April 8, 2011

ഗാസയിലെ പൂക്കള്‍

ബോംബു വര്ഷം കഴിഞ്ഞ്
കണ്ണീര്‍ മഴ പെയ്യുന്ന 
ചില ദിവസങ്ങളില്‍
ഞങ്ങളുടെ മുററത്തും 
 പൂക്കള്‍ വിടരാറുണ്ട്‌

ചോര കൊണ്ട് നനചിട്ടാവാം 
ചുവന്നിരിക്കാനാണവക്കിഷ്ടം

വിശപ്പിനും മരണത്തിനുമിടക്ക് 
ഞങ്ങള്‍ക്കെന്തിനാണ് പൂക്കളെന്നു 
നിങ്ങള്‍ ചോദിച്ചേക്കാം 

നേരാണ് !
പുലര്‍ മഞ്ഞില്‍ 
മുള്ള് കൊണ്ട് മുറിഞ്ഞ 
ചോരയും ചേര്ത്തിറുത്തെടുത്തൊരു
പനിനീര്‍പ്പൂവ് കൊടുക്കാന്‍ 
ഞങ്ങള്‍ക്ക് പ്രനയിനികളില്ല
പ്രണയിക്കാന്‍ നേരവുമില്ല 

വിളവെടുപ്പ് കഴിഞ്ഞ് 
പൂക്കളമൊരുക്കാറില്ല  
മാലകള്‍ കോര്‍ത്ത്
ഒലിവിലകളോടൊപ്പം തൂക്കിയിടാന്‍ 
ആഘോഷങ്ങളുമില്ല 

പൂച്ചെണ്ട് കൊടുക്കാന്‍ 
നിങ്ങളുടെ നേതാക്കളൊന്നും 
നിങ്ങളുടെ  നേതാക്കളൊന്നും 
ഞങ്ങളുടെ മണ്ണിലേക്ക് വരാറില്ല 
രാസായുധങ്ങള്‍ പരന്ന 
തോട്ടങ്ങളിലേക്ക് 
പൂമ്പാറ്റകള്‍ പോലും വരാറില്ല 
തേനിറുക്കാന്‍ 
വണ്ടുകളുമിനി ബാക്കിയില്ല 

പൂവും തേടി 
വിനോദ സന്ചാരികളും
ബഹുരാഷ്ട്ര കമ്പനികുമൊന്നും 
ഇതുവഴി വരാറില്ല 

മാനത്തു നിന്ന് വിതറാന്‍ 
ഇസ്രായേലിന്റെ 
തീയുണ്ടകളുള്ളപ്പോള്‍ 
പൂക്കള്‍  ഞങ്ങള്‍ക്കാവശ്യവുമില്ല  

പിന്നെയുമെന്തിനാണു 
ഞങ്ങള്‍ക്ക് പൂക്കളെന്നാവും
നിങ്ങളുടെ ചോദ്യം.
വിടരും മുമ്പേ വാടിവീഴുന്ന 
ഞങ്ങളുടെ കുരുന്നുകളുടെ 
ജനാസക്കൊപ്പം വെക്കാന്‍
ഈ പൂക്കളല്ലാതെ
മറ്റെന്താണ് ഞങ്ങള്‍ക്കുള്ളത്!

No comments:

Post a Comment