Total Pageviews

Sunday, March 3, 2013

പെങ്ങള്‍ക്ക്

എത്ര പൂക്കള്‍ നിനക്കായ്‌
ഞാനിറുത്തു വച്ചു
കാറ്റുപോലും കാണാതെ മയില്‍ -
പ്പീലിയും പകുത്തു വച്ചു

എത്ര കഥകള്‍ മനസ്സില്‍
ഞാനോര്‍ത്തു വച്ചു
എത്രയീണങ്ങള്‍
മൂളാതെ കരുതി വച്ചു

എത്ര താരാട്ടുകള്‍
പട്ടില്‍പ്പൊതിഞ്ഞു വച്ചു, നിന്നെ
വിളിക്കുവാനെത്ര പേരുകള്‍
ഞാന്‍ പഠിച്ചു വച്ചു

എത്രയോമല്‍ക്കിനാക്കളെന്‍
ഹൃത്തില്‍ നിനക്കായ് നെയ്തുവച്ചു
എത്ര താരകങ്ങള്‍ നിനക്കായ്
പറിക്കാതെ വച്ചു

എത്ര ചിരട്ടയില്‍
ചോറുവച്ചു, ഞാന്‍
കളിവീടുമെത്രനാള്‍
നിനക്കായ് പണിതുവച്ചു

എത്ര കാത്തിരുന്നു, ഞാ-
നെത്ര പ്രാര്‍ഥിച്ചു
എന്നിട്ടുമെന്തേ പെങ്ങളേ
നീ മാത്രം പിറന്നില്ല.