Total Pageviews

Saturday, November 10, 2012

ഗാസയിലെ പൂക്കള്‍

ബോംബുവര്‍ഷം  കഴിഞ്ഞ്
കണ്ണീര്‍മഴ പെയ്യുന്ന
ചില വസന്തങ്ങളില്‍
ഞങ്ങളുടെ മുറ്റത്തും
പൂക്കള്‍ വിടരാറുണ്ട്.

ചോരകൊണ്ട് നനച്ചിട്ടാവാം
ചുവന്നിരിയ്ക്കാനാണവയ്ക്കിഷ്ടം

വിശപ്പിനും മരണത്തിനുമിടയ്ക്ക്
ഞങ്ങള്‍ക്കെന്തിനാണ് പൂക്കളെന്ന്
നിങ്ങള്‍ ചോദിച്ചേക്കാം

നേരാണ്..!
പുലര്‍മഞ്ഞില്‍
മുള്ളുകൊണ്ട് മുറിഞ്ഞ
ചോരയും ചേര്‍ത്തിറുത്തെടുത്തൊരു
പനിനീര്‍പ്പൂവു കൊടുക്കാന്‍
ഞങ്ങള്‍ക്ക് പ്രണയിനികളില്ല ,
പ്രണയിക്കാന്‍ നേരവുമില്ല

വിളവെടുപ്പ് കഴിഞ്ഞ്
പൂക്കളമൊരുക്കാറില്ല
മാലകള്‍ കോര്‍ത്ത്
ഒലിവിലകളോടൊപ്പം തൂക്കിയിടാന്‍
ആഘോഷങ്ങളുമില്ല.

പൂച്ചെണ്ട് കൊടുക്കാന്‍
നിങ്ങളുടെ നേതാക്കളൊന്നും
ഞങ്ങളുടെ മണ്ണിലേക്ക് വരാറില്ല
രാസായുധങ്ങള്‍ പരന്ന
തോട്ടങ്ങളിലെക്ക്
പൂമ്പാറ്റകള്‍ പോലും വരാറില്ല.
തേനിറുക്കാന്‍
വണ്ടുകളുമിനി ബാക്കിയില്ല.

പൂവും തേടി
വിനോദ സഞ്ചാരികളും
ബഹുരാഷ്ട്ര കമ്പനികളുമൊന്നും
ഇതുവഴി വരാറില്ല
മാനത്തു നിന്ന് വിതറാന്‍
ഇസ്രായേലിന്റെ
തീയുണ്ടാകളുള്ളപ്പോള്‍
പൂക്കള്‍ ഞങ്ങള്‍ക്കാവശ്യവുമില്ല.

പിന്നെയുമെന്തിനാണ്
ഞങ്ങള്‍ക്ക് പൂക്കളെന്നാവും
നിങ്ങളുടെ ചോദ്യം !
വിടരും മുമ്പെ വാടിവീഴുന്ന
ഞങ്ങളുടെ കുരുന്നുകളുടെ
ജനാസക്കൊപ്പം വെക്കാന്‍
ഈ പൂക്കളല്ലാതെ
മറ്റെന്താണ് ഞങ്ങള്‍ക്കുള്ളത് ??      

Thursday, November 1, 2012

പെരുന്നാളോര്‍മകള്‍

 ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍
ചിലപ്പോഴൊക്കെ തികട്ടിവരും
പഞ്ഞിയില്‍പ്പുരട്ടി ചെവിയില്‍ത്തിരുകിയ
ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ മണം,
പള്ളിയില്‍ നിന്നൊഴുകി വരുന്ന
തക്ബീറിന്റെ ഈണം,
ഉറക്കമൊഴിച്ച് കാവലിരുന്ന
മൈലാഞ്ചിച്ചോപ്പ്,
ഉടയാതെ കാത്തുവച്ച
കുപ്പിവളക്കിലുക്കം,
ഏറെ കാത്തിരുന്ന് കിട്ടിയ
പുത്തനുടുപ്പിന്റെ നിറം,
എണ്ണ തേച്ചയുടലില്‍
സോപ്പ് പതയുന്ന കുളിര്,
നടുവിലകത്ത് പാത്തുവച്ച
പിഞ്ഞാണ പ്പാത്രങ്ങളുടെ  തിളക്കം,
പെരുന്നാളിനു മാത്രം കിട്ടുന്ന
കോഴിക്കറിയുടെ സ്വാദ്,
കൂട്ടം കൂടിയെത്തുന്ന
വിരുന്നുകാരുടെ ആരവം,
അയല്‍പ്പക്കത്തെ
പാല്‍പ്പായസത്തിന്റെ മധുരം...


എന്നും  പെരുന്നാളായതില്‍പ്പിന്നെ
ഓര്‍മകള്‍ക്ക് പോലുമിപ്പോള്‍
പഴയ നിറവും മണവും മധുരവുമില്ല....



Friday, October 19, 2012

മഴപ്പകര്‍ച്ചകള്‍




കുടയില്ലാതിരുന്ന കാലത്ത് 
പുലര്‍ച്ചെ കുളിച്ച് 
വഴിനീളെ നനഞ്ഞ് 
ചെളിവെള്ളം തെറിപ്പിച്ച് 
കീറിയ പുസ്തകത്തിലൂടെ  ഒലിച്ചിറങ്ങി 
ഓലമേഞ്ഞ മേല്‍പ്പുരയിലൂടെ 
ചോര്‍ന്നിറങ്ങി 
ജൂണ്‍  ഒന്നിനുതന്നെ 
ഒന്നാമത്തെ ബഞ്ചി ലിരിപ്പുണ്ടാവും ,
ചിണുങ്ങിക്കൊണ്ട്, മഴ !!

വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ 
ഉപഗ്രഹക്കണ്ണി ലുടക്കി 
ചാനല്‍ പ്രവചനങ്ങ ളില്‍ത്തട്ടി 
ന്യൂന മര്ദങ്ങളില്‍ പ്പെട്ടുലഞ്ഞു 
കൊടുങ്കാട്ടിനെക്കൂട്ടുപിടിച്ച് 
ഇടിയും മിന്നുമായി കൊട്ടിയറിയിച്ച് 
പിന്‍വാതിലിലൂടെ ഒളിഞ്ഞുനോക്കിയും 
കയറിവരാന്‍ മടിച്ചും 
എന്നും നേരം തെറ്റിയെത്തും 
കലിതുള്ളി ക്കൊണ്ട്, മഴ !!

Sunday, October 14, 2012

എഫ് ഡി ഐ

മുറ്റത്തെ മരത്തിലിപ്പോള്‍
പണമൊന്നും കായ്ക്കാറില്ല !

ഇലയും കമ്പുകളും
കിട്ടിയ വിലയ്ക്ക് വിറ്റു
തൊലിയും വേരും
സായിപ്പിന് തീരെഴുതിക്കൊടുത്തു
ഉള്ള കാതലൊക്കെയും
മുതലാളിമാര്‍ ചൂഴ്ന്നെടുത്തു
ചുവട്ടിലെ മണ്ണ്
കൂടെയുള്ളവര്‍ വീതംവെച്ചു
ബാക്കിയുള്ള വിത്തുകള്‍ക്ക്
ആരോ പാറ്റെന്റെടുത്തു

ഒരു ശിഖരമെങ്കിലും
ബാക്കിവെക്കാമായിരുന്നു
കടം വാങ്ങിയെങ്കിലുമൊരു
കയറുകെട്ടാന്‍,
ഒരു പലകയെങ്കിലും
ബാക്കിവെക്കാമായിരുന്നു
ചിതലരിച്ച ശവപ്പെട്ടിക്കൊരു
മൂടിവെക്കാന്‍
ഒരു കൊള്ളിയെങ്കിലും
ബാക്കിവെക്കാമായിരുന്നു
അശോക ചക്രം പുതപ്പിച്ച
ചിതയ്ക്ക് തീ കൊളുത്താന്‍......!...

Sunday, September 30, 2012

മഴയും പുഴയും

പുഴ ഒരു ഓര്‍മ്മയാണ്
മറവിയുടെ മുളങ്കാടുകളില്‍ നിന്ന് 
കാലത്തിന്റെ 
ഉരുളന്‍ കല്ലുകളില്‍ത്തട്ടിയും 
വേര്‍പാടിന്റെ 
കയങ്ങളില്‍ വീണും
വേദനയുടെ കടവുകളില്‍ 
പിന്നെയും കണ്ടുമുട്ടിയും 
മുകളിലേക്കൊഴുകുന്ന 
കണ്ണീരോര്‍മ കള്‍..!..... 


മഴ ഒരോര്‍മപ്പെടുത്തലാണ്  
കുട്ടിക്കാലത്തിന്റെ ഇല്ലായ്മകളില്‍ നിന്ന് 
വിശപ്പിന്റെ 
കനലടുപ്പുകളില്‍ വീണും 
മോഹങ്ങളുടെ 
ചിറകുകള്‍ നനച്ചും 
പ്രതീക്ഷയുടെ 
വിളക്കുകള്‍ കെടുത്തിയും 
മരിച്ചു പോയ കാലത്തിന്റെ 
ഓര്‍മപ്പെടുത്തലുകള്‍ ...!

മഴയില്‍ നിന്ന് പുഴ പിറക്കുന്നു,
പുഴയില്‍ നിന്ന് മഴ പിറക്കുന്നു,
മഴയും പുഴയും ചേര്‍ന്ന് ഓര്‍മകളും..!

Sunday, September 23, 2012

പുതിയ താമസക്കാര്‍

കോലായിലെ ചാരുകസേരയില്‍
ചുമച്ചു തുപ്പിയിരിപ്പുണ്ട്
പ്രഷറും പ്രമേഹവും
നടുവിലകത്തെ വാട്ടര്‍ ബെഡില്‍
ചുരുണ്ടു മടങ്ങിക്കിടപ്പുണ്ട്
കാലൊടിഞ്ഞ തളര്‍വാതം
എഴുത്തു മുറിയിലെ പടാപ്പുറത്ത്
മേലനങ്ങാതെ വച്ചിട്ടുണ്ട്
അറ്റാക്ക് വന്നൊരു ഹൃദയം
തെക്കേ മുറിയില്‍
ആരെയുമടുപ്പിക്കാതെ പൂട്ടിവച്ചിട്ടുണ്ട്
മാറ്റിവച്ച കിഡ്നി
അടുക്കളയിലെ ചുമരില്‍
ചാരി നിന്ന്‍ കിതയ്ക്കുന്നുണ്ട്
നൂറു കിലോ കൊളസ്ട്രോള്‍
ഇടനാഴിയിലെ ടിവിക്കു മുന്നില്‍
 കാലുനീട്ടിയിരിപ്പുണ്ട്
പൊണ്ണത്തടിയും  പിള്ളവാതവും...

ഗള്‍ഫുകാരന്‍ വന്നതറിഞ്ഞ്
എത്തിനോക്കിയിട്ട്‌ പോയി
വടക്കെയിലെ ബ്രെയിന്‍ ട്യൂമര്‍.
മതിലിനു മുകളിലൂടെ
കുശലം ചോദിച്ചു,
മേലെ വീട്ടിലെ കാന്‍സര്‍..........

(published in risala weekly-september 21, 2012)

Monday, September 17, 2012

നമുക്കിടയില്‍...

പിണങ്ങിയിരിക്കുമ്പോഴും
ഉള്ളില്‍ പിണഞ്ഞു നില്‍പ്പുണ്ട്
നമ്മുടെ പ്രണയത്തിന്റെ വേരുകള്‍

പിരിഞ്ഞിരിക്കുമ്പോഴും
കണ്ണില്‍ നിറഞ്ഞു നില്‍പ്പുണ്ട്
നമ്മുടെ പ്രണയത്തിന്റെ നേരുകള്‍

എന്നിട്ടും പ്രിയപ്പെട്ടവളേ,
പിണഞ്ഞും നിറഞ്ഞുമൊഴുകിയിരുന്ന
നമുക്കിടയില്‍
ആരാണ് മതിലുകള്‍ തീര്‍ത്തത് ?!

Thursday, September 6, 2012

നീ


വെളുത്ത പ്രതീക്ഷകളുമായി
കിനാവുകളിലേക്ക് നീ വരാറുണ്ട്
കറുത്ത ഓര്‍മകളില്‍ നിന്ന്
വിളിച്ചുണര്‍ത്തി വെളിച്ചം തരാറുണ്ട്
മൗന നൊമ്പരങ്ങളുടെ കൂട്ടിലേക്ക്
നിലാവായി നീ പെയ്തിറ ങ്ങാറുണ്ട്
തണുത്ത രാത്രിയുടെ വിരസതയിലേക്ക്‌
മഴഗീതം പൊഴിക്കാറുണ്ട്
ഉച്ച ച്ചൂടിന്റെ മയക്കത്തിലേക്ക്
നീ കുളിര്‍തെന്നലായി വീശാറുണ്ട്
മഞ്ഞുമൂടിയ പുലരിയിലേക്ക്
റോസാപ്പൂവായി വിടരാറുണ്ട്
സാന്ധ്യ സൂര്യന്റെ അരുണിമയില്‍
പൂര്‍ണ ചന്ദ്രനായി നീയുദിക്കാറുണ്ട്
നിലാവുപോലെ ഒരു നിഴലായ്
നീയെനിക്ക് കൂട്ടുപോരാറുണ്ട്..
കളിച്ചും ചിരിച്ചും, പ്രിയപ്പെട്ടവളെ,
ഒരു വളകിലുക്കമായ് നീയെന്റെ കൂടെയുണ്ട്...

Wednesday, September 5, 2012

വേനല്‍ മഴയോട്



വിളക്കുകെടുത്തി
ജാലകപ്പുറത്തോളം വന്ന്‍
കൊതിപ്പിച്ചിട്ട്‌
നീ പോയ്ക്കളയും
നിനക്കറിയില്ലല്ലോ,
നിന്റെ പ്രണയത്തിന്റെ
ഊഷരതയും കാത്ത്
ഉള്ളിലൊരാള്‍
വേനല്‍ക്കനലില്‍
ഉരുകിത്തീരുന്നുണ്ടെന്ന്..! 

മരുഭൂമി

മരുഭൂമി
അമ്മയെപ്പോലെയാണ്,
ദാഹിച്ചു മരിക്കാറായാലും
കിട്ടുന്ന വെള്ളം
മരുപ്പച്ചകളില്‍ കാത്തുവെക്കും
മക്കള്‍ക്കായി.

മരുഭൂമി 
ഭാര്യയെപ്പോലെയാണ്,
ശാന്തമായുറ ങ്ങുന്നതിനിടക്ക്
മുന്നറി യിപ്പൊ ന്നുമില്ലാതെയാണ്
തീക്കാറ്റായി മാറുക.

മരുഭൂമി 
സുഹൃത്തി നെപ്പോലെയാണ്,
വീണുപോകുമെന്നാവുംബോഴെക്ക്
തണലൊരുക്കി കാത്തിരിപ്പുണ്ടാവും
താങ്ങി നിര്‍ത്താന്‍.

മരുഭൂമി
 പ്രണ യിനിയെപ്പോലെയാണ്,
പിരിയണ മെന്നാശി ക്കുംബോഴൊ ക്കെയും
കൂടുതല്‍ ശക്തിയോടെ
വലിച്ചടുപ്പിക്കും .

ഏകാന്തതയില്‍
ചിലപ്പോഴൊക്കെ
മരുഭൂമി
എന്നെപ്പോലെയുമാകാറുണ്ട്,
പ്രതീക്ഷയുടെ ഒരു തളിരുപോലുമില്ലാതെ
വരണ്ടുണങ്ങി, അറ്റമില്ലാതെ... 

Thursday, July 19, 2012

നനഞ്ഞ ഓര്‍മകള്‍



ഓര്‍മ വച്ചതുമുതല്‍
നടുവിലകത്തെ ഇരുട്ടിലേക്ക്
അമ്മയുടെ കണ്ണീരിനൊപ്പം
മഴത്തുള്ളികളും ചോര്‍ന്നൊലിക്കാറുണ്ട് .
പെരുമഴയത്തും
അച്ഛന്റെ ഒറ്റക്കുപ്പയത്തില്‍
വിയര്‍പ്പിന്റെ നനവുണ്ടാകും.
നനഞ്ഞ പാവാടയുണക്കാന്‍
സ്കൂള്‍ വിട്ടു വന്നാലുടനെ ഏട്ടത്തി
അടുപ്പത്ത് കയറിയിരിക്കും.
നനഞ്ഞ പുസ്തകത്തില്‍ നിന്ന്‍
കുട്ടിക്കവിതകളൊക്കെയും  
പെരുമഴയോടൊപ്പം ഒലിച്ചുപോകും
കടലാസ് തോണിയിലെ
സ്വപ്നങ്ങളത്രെയും
കലക്കുവെള്ളത്തില്‍ മുങ്ങിപ്പോകും.
കാറ്റും കോളുമുള്ള രാത്രികളില്‍
പാടത്തെ തവളകള്‍
അടുക്കലയോളം കയറിവരും
അകത്തും പുറത്തും മഴ പെയ്യുമ്പോള്‍
പഴഞ്ചാക്കിനുള്ളില്‍
മൂടിപ്പുതച്ചുറങ്ങും.

നഗരത്തിന്റെ മായയില്‍ നിന്ന്
കുട്ടിക്കാലത്തിന്റെ മഴയിലേക്ക് നോക്കുമ്പോള്‍
ഒര്മാകളിലാകെ നനവ്‌ പടരും 

Thursday, June 7, 2012

ആദ്യം

മൌനമായിരിക്കണം 
പ്രണയത്തേക്കാള്‍ 
മുമ്പേ പിറന്നത്.
അല്ലെങ്കില്‍പ്പിന്നെ 
എവിടെയായിരിക്കണം 
പ്രണയം പൊതിഞ്ഞു വച്ചത്...!


Wednesday, May 16, 2012

വ്യത്യാസം


മരണവും 
പ്രണയവും തമ്മില്‍ 
ഒന്നേയുള്ളൂ വ്യത്യാസം.

മരിച്ചാല്‍ 
നീയും ഞാനും 
ഒറ്റക്കാണ് 
പ്രണയിച്ചാല്‍ 
പിന്നെയീ ഭൂമിയില്‍ 
നമ്മ ളൊറ്റക്കും..!!!

Thursday, March 29, 2012

മാന്ദ്യം

ടി വി യിലെ
ഓഹരിക്കണക്ക് കേട്ട്
ബോധമറ്റു വീണതാണച്ഛന്‍ .
സ്വര്‍ണ വില കേട്ടതില്പ്പിന്നെ
സീരിയലൊന്നും കണ്ടില്ല,
അമ്മ.

നൂഡില്സിനു   പകരം
കഞ്ഞിയായതാണ്
മുത്തച്ചന് പരാതി.

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി.


ഗള്‍ഫീന്നയച്ച ഡ്രാഫ്റ്റിനു
കനം പോരെന്ന്
എട്ടത്തിക്ക്  പരിഭവം.

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ് 
അനിയന്‍ പിണങ്ങിയത്.

ദോഷം പറയരുതല്ലോ 
മന്ദ്യമായതില്‍പ്പിന്നെയാണ് 
വിശപ്പിന്റെ  എരിവും 
വിയര്‍പ്പിന്റെ പുളിയും 
വിരുന്നിന്റെ മധുരവുമൊക്കെ 
ഞാനുമറിഞ്ഞു തുടങ്ങിയത്...












  

Sunday, March 11, 2012

വീടുവിട്ടു പോയവര്‍

ഒരു മഴക്കാലത്ത്
അമ്മയോടൊപ്പം കുളിക്കാനിറങ്ങിയതാണ്
കറപിടിച്ച ഓട്ടുകിണ്ടി ,
പിന്നീടൊരിക്കലും തിരിച്ചു വന്നില്ല 


അലക്കുയന്ത്രത്തിന്റെ അലര്‍ച്ച 
സഹിക്കതയപ്പോഴാണ്
അലക്ക് കല്ല്‌
ഇടവഴിയിലൂടെ ഉരുണ്ടു പോയത്

കുതിര ശക്തിയുമായി വന്ന പംബുസെറ്റ്
വെള്ളം കുടിച്ചു വറ്റിച്ചപ്പോഴാണ്
കപ്പിയും കയറും
കിണറ്റിലേക്ക് ചാടിയത്


ചുമരിന്റെ മൂലയിലെല്ലാം 
ടാപ്പുവന്നതില്‍പ്പിന്നെയാണ്‌
ഇറയത്തുനിന്ന വിടാവ്
ദാഹിച്ചു മരിച്ചത്

ചുമരിലെ വൈദ്യുത വിളക്കിന്റെ
അഹങ്കാരം സഹിക്കാഞ്ഞാണ്
കരിപിടിച്ച ചില്ലുവിളക്ക്
സ്വയം വീണുടഞ്ഞത്


തൂക്കിലെ തൈര്
പയ്ക്കറ്റില്‍ ക്കയറി
ഫ്രിഡ്ജിലൊളിച്ചതിന്റെ ചൊടിയിലാണ്
ഉറി, നിന്ന നില്പില്‍ കെട്ടിതൂങ്ങിയത്

നിറപ്പകിട്ടുള്ലോരു സ്റ്റാന്റ്
അടുക്കളയില്‍ പാര്‍പ്പായതില്പ്പിന്നെയാണ്
കയിലാറ്റ, കെട്ടഴിഞ്ഞു വീണ്
അടുപ്പില്‍ ചാരമായത്

നടുവിലകത്തെ ഇരുട്ടില്‍
പുരനിറഞ്ഞു നിന്നപ്പോഴാണ്
പറയും ഇടങ്ങഴിയും
ആക്രിക്കാരന്റെ കൂടെ ഇറങ്ങിപ്പോയത്

തട്ടിയും മുട്ടിയും കഴിഞ്ഞതാണ്
ചട്ടിയും കലവും
സ്റ്റീല്‍ പാത്രങ്ങളുടെ തിളക്കം കണ്ടാണ്‌
അവര്‍ മണ്ണിലേക്ക് തന്നെ മടങ്ങിയത്

അമ്മിയുമുരലും മാത്രം
പരാതിയൊന്നും പറയാതെ
വേദനകള ഴവിറക്കിക്കഴിയുന്നുണ്ട്
വിറകുപുരയുടെ മൂലയിലിപ്പോഴും....     

Tuesday, January 24, 2012

കാത്തിരിപ്പാണ് ഞാന്‍, നിന്നെ-
കാത്തു കാത്തിരുന്നോരാ കറുത്ത-
കാലം മഞ്ഞു പോകുവാനോ-
ര്‍മകളില്‍  നിന്നെന്നെക്കുമായ്....