Total Pageviews

Thursday, December 19, 2013

മൗനം/പ്രണയം

മൗനവാതില്‍ കൊണ്ടു ഞാനെന്‍റെ
പ്രണയത്തെയടച്ചുവച്ചു.
പ്രണയ വാതില്‍ തുറന്നു നീയെന്‍റെ
മൗനത്തെ അഴിച്ചുവിട്ടു...

Thursday, December 5, 2013

കുറ്റിയും കൊളുത്തും

ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും പിരിയില്ലെന്ന്
പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്...

Tuesday, October 1, 2013

ഗാന്ധി


ഉപ്പ് കുറുക്കിയും 
ഉപവാസം കിടന്നും 
വെള്ളക്കാരെ തുരത്തിയും
തീര്‍ന്നു പോയി 
പാവം ഗാന്ധി 

കള്ളു കുടിച്ചും 
കൈക്കൂലി വാങ്ങിയും 
വെള്ളക്കാരികളെ തിരഞ്ഞും 
തീര്‍ന്നു പോയി 
കീശയിലെ ഗാന്ധി

Saturday, September 14, 2013

ഡോളറു കാലത്തെ ഓണം

മല്ലിക്കും ജമന്തിക്കും 
ഡോളറിലാണത്രെ വില.
തെച്ചിക്കും  തുമ്പയ്ക്കും 
യൂറോയിലും !
മാവേലിക്കു മുന്നിലെ ക്യൂ 
മാർക്കറ്റോളം നീണ്ടു  കിടക്കുന്നു 
ലോണെടുത്തും ഓണമുണ്ണണമെന്ന്  
പുതുമൊഴി.

ഒന്നും വാങ്ങാതെ 
തിരിച്ചു നടന്നു 
മടിക്കുത്ത് കഴിച്ച് 
നിലത്ത് കുടഞ്ഞിട്ടു.
നോട്ടുകളെടുത്ത്
മകൾ പൂക്കളമിട്ടു 
നാണയങ്ങളെടുത്ത്
അമ്മ പായസവും വച്ചു.!  

Thursday, June 20, 2013

ഒരു മഴത്തുള്ളിയുടെ ഓര്‍മക്കുറിപ്പുകള്‍

കോണ്‍ക്രീറ്റ്  മേല്‍പ്പുരകളിലും
ഇന്റര്‍ലോക്കിട്ട മുറ്റത്തും
തലതല്ലി വീഴുംബോഴോര്‍ത്തു പോവും
പെയ്തു തീര്‍ന്നുപോയ ഇന്നലെകളെ.

പ്രതീക്ഷകളുടെ ഗന്ധം പരത്തി
പുതുമണ്ണിലെക്കാഴ്ന്നിറങ്ങിയത്,
ഊര്‍ച്ചകഴിഞ്ഞ് തെളിഞ്ഞ പാടത്ത്
പരല്‍മീനുകളോടൊപ്പം തുള്ളിത്തിമര്‍ത്തത്,
കുളിര്‍ കാറ്റിലാടുന്ന
തെങ്ങോലത്തുമ്പിലൂഞ്ഞാലാടിയത്,
ഇടവഴിയിലെ ചേമ്പിലകളില്‍
തുള്ളിത്തുളുംബിയത്
പുല്‍ നാമ്പുകളില്‍ തൂങ്ങിക്കിടന്ന്
ഇളവെയിലില്‍ വെട്ടിത്തിളങ്ങിയത്
വയലിലെ കര്‍ഷകന്‍റെ
വിയര്‍പ്പിനോടൊപ്പം ഒലിച്ചിറങ്ങിയത്
പുഴക്കരയിലെ പെണ്‍കുട്ടിയുടെ
മുടിയിലൂടെയൂര്‍ന്നിറങ്ങിയത്
പിന്നെ, കത്തിയെരിഞ്ഞ വേനലില്‍
പ്രാര്‍ഥനകളുമായിക്കഴിഞ്ഞ നിങ്ങളുടെ
കരളിലേക്ക് കുളിരായി പെയ്തത്.....

Saturday, June 1, 2013

മഴപ്പകര്‍ച്ചകള്‍

കുടയില്ലാതിരുന്ന കാലത്ത്
പുലര്‍ച്ചെ കുളിച്ച്,
വഴിനീളെ നനഞ്ഞ്
ചെളിവെള്ളം തെറിപ്പിച്ച്
കീറിയ പുസ്തകത്തിലൂടെ ഒലിച്ചിറങ്ങി
ഓല മേഞ്ഞ മേല്‍പ്പുരയിലൂടെ
ചോര്‍ന്നിറങ്ങി
ജൂണ്‍ ഒന്നിനുതന്നെ
ഒന്നാമത്തെ ബഞ്ചിലിരിപ്പുണ്ടാവും
ചിണുങ്ങിക്കൊണ്ട്, മഴ!


വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ
ഉപഗ്രഹക്കണ്ണുകളിലുടക്കി,
ചാനല്‍ പ്രവചനങ്ങളില്‍ത്തട്ടി
ന്യൂന മര്‍ദ്ദങ്ങളില്‍പ്പെട്ടുലഞ്ഞ്
കൊടുങ്കാറ്റിനെ കൂട്ടുപിടിച്ച്
ഇടിയും മിന്നലുമായി കൊട്ടിയറിയിച്ച്,
പിന്‍വാതിലിലൂടെ ഒളിഞ്ഞു നോക്കിയും
കയറിവരാന്‍ മടിച്ചും
എന്നും നേരം തെറ്റിയെത്തും
കലിതുള്ളിക്കൊണ്ട്, മഴ!

Saturday, May 25, 2013

നിതാഖാത്ത്

ഇനി മടങ്ങാമിവിടെത്തീരുന്നു പ്രവാസം
പൊതിഞ്ഞു കെട്ടാമിനി കിനാക്കൾ,
പാതി മുറിഞ്ഞുപോയ മോഹങ്ങൾ
വായിച്ചു തീരാത്ത കത്തുകൾ
ഇനിയും കേട്ടു മടുക്കാത്ത കത്തുപാട്ടുകൾ
ചില്ലിട്ടു വച്ച ചിത്രങ്ങൾ നാളുകൾ-
വെട്ടിത്തീർത്ത കലണ്ടറിൻ താളുകൾ
ഓർമയ്ക്കു മേൽ വലിച്ചിട്ട പുതപ്പുകള്‍
മലയാളത്തിന്‍ മണമുള്ള കടലാസുതുണ്ടുകള്‍
പകലു കരിഞ്ഞും പകുതിയുറങ്ങിയും
യൌവനത്തിനുമേല്‍ നരവീണ പാടുകള്‍
പകുതി പണിഞ്ഞും പകുതി തകര്‍ന്നും
ജീവിതത്തിനു മേല്‍ പരന്ന നിഴലുകള്‍
പാതിയുണ്ടും വിശന്നും പകര്‍ന്ന രോഗങ്ങള്‍....

കരളു പറിച്ചു പോന്നതാണു പണ്ടി,പ്പോള്‍
കരളു പിടഞ്ഞു പോകുന്നു യാത്രയോതുമ്പോള്‍,
കനലു തിന്നുകൊണ്ടായിരുന്നെങ്കിലും നാട്ടിലെ-
കനവുകള്‍ക്ക് ചിറകു തന്നോരീ നാടിനോടും,
സങ്കടക്കടലുനീളെ കൂടെത്തുഴഞ്ഞ കൂട്ടുകാരോടും.
ഇനിയിരുളുമാത്രമാണ് മുന്നില്‍
പോകുവാനുണ്ടേറെ ദൂരമിനിയും
തളര്ന്നയുടലും തകര്‍ന്ന മനസ്സുമായ്.
നന്ദിയോതുന്നു ഞാനെ, ണ്ണ വറ്റാത്തയീ മണ്ണിനോടും
കരുണയും കനിവും വറ്റാത്ത ഹൃദയങ്ങളോടും

Sunday, May 19, 2013

നമ്മളൊരിക്കലും...

മൌനത്തെക്കുറിച്ച്
പറഞ്ഞുതുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
മിണ്ടാതിരുന്നിട്ടില്ല.

ഇരുട്ടിനെ
പ്രണയിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
വിളക്കു കെടുത്തിയിട്ടില്ല.

വേര്‍പിരിയാന്‍
തീരുമാനിച്ചതില്‍പ്പിന്നെ
നമ്മളൊരിക്കലും
കാണാതിരുന്നിട്ടില്ല.

മറക്കാന്‍
ശ്രമിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
പരസ്പരമോര്‍ക്കാതിരുന്നിട്ടില്ല.

പ്രിയപ്പെട്ടവളേ,
നിന്നെക്കണ്ടതില്പ്പിന്നെ
നമ്മളൊരിക്കലും
ഞാനും നീയുമായിരുന്നിട്ടില്ല.

Friday, May 17, 2013

വേനല്‍ മഴയോട്

കാറ്റുകൊണ്ട്
നിനക്കെന്നെ വീഴ്ത്താനാവില്ല
ള്ളിലിങ്ങനെ
കൊടുങ്കാറ്റുയരുമ്പോള്‍

മിന്നല്‍ കൊണ്ട്
നിനക്കെന്നെ കത്തിക്കാനാവില്ല
ഉള്ളിലിങ്ങനെ
കനലെരിയുമ്പോള്‍

ഇടികൊണ്ട്
നിനക്കെന്നെ  വീഴ്ത്താനാവില്ല
ദിഗന്തങ്ങള്‍ പൊട്ടുമാറ്
ഹൃദയമിങ്ങനെ മിടിക്കുമ്പോള്‍

മഴനീരുകൊണ്ട്
നിനക്കെന്നെ നനയ്ക്കാനാവില്ല
മിഴിനീരിനാല്‍
ഞാനൊരു പ്രളയമായിരിക്കുമ്പോള്‍...

ചൂട്

ചൂടാവാനെന്തെളുപ്പമാണ്!
മുറ്റത്തെ മാവും
പറമ്പിലെ കാവും
വയലിലെ കുളവും
വഴിയിലെ ഉറവും
പുഴയിലെ നിറവും
കാട്ടിലെ ചോലയും
മലയിലെ മരവും
ഒക്കെ നശിപ്പിച്ചിട്ട്
കറന്റ്‌ കട്ടിന്റെ നേരത്ത്
എന്തൊരു ചൂടെന്നു പറഞ്ഞ്
എ.സിയോടും ഫാനിനോടും
സര്‍ക്കാരിനോടുമൊക്കെ
ചൂടാവാനെന്തെളുപ്പമാണ്...

Sunday, May 5, 2013

പുളിയച്ചാർ

കരിപിടിച്ച
ഓർമകൾ
കണ്ണീരിന്റെ മധുരവും
വിയര്പ്പിന്റെ പുളിയും
ചേർത്ത്
മഴ നനഞ്ഞ
സ്ലേറ്റിൽ ,
ചൊറിപിടിച്ച
കൈകൾ കൊണ്ട്
കുഴച്ചെടുത്ത്
പായ്ക്കറ്റിലാക്കി
തൂക്കിയിട്ടിരിക്കുന്നു
കേശവേട്ടന്റെ പീടികയിൽ.
അഞ്ചു പൈസക്കായി
കോന്തലയിലേക്ക്  നീണ്ട
വലതുകൈ
ബെൽറ്റിനു പുറത്തെ
മൊബൈൽ ഫോണിൽത്തട്ടി
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്
തെറിച്ചുവീണു ..! 

Wednesday, May 1, 2013

മാന്ദ്യം

ടി.വി യിലെ
ഓഹരിക്കണക്ക് കേട്ടു
ബോധമറ്റു വീണതാണച്ഛന്‍

സ്വര്‍ണ വില കേട്ടതില്‍പ്പിന്നെ
സീരിയലൊന്നും കണ്ടില്ല
അമ്മ

നൂഡില്‍സിനു പകരം
കഞ്ഞിയായതാണ്
മുത്തച്ഛനു പരാതി

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി

ഗള്‍ഫീന്നയച്ച
 ഡ്രാഫ്റ്റിനു കനം പോരെന്നു
ഏട്ടത്തിക്ക് പരിഭവം

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ്
അനിയന്‍ പിണങ്ങിയത്

ദോഷം പറയരുതല്ലോ,
മാന്ദ്യമായതില്‍പ്പിന്നെയാണ്
വിശപ്പിന്റെ എരിവും
വിയര്‍പ്പിന്റെ പുളിയും
വിരുന്നിന്റെ മധുരവുമൊക്കെ
ഞാനുമറിഞ്ഞു തുടങ്ങിയത്.


Sunday, April 21, 2013

കണ്ണാടി

മുഖം ചുളിഞ്ഞ്
കവിളു കുഴിഞ്ഞ്
കാഴ്ച മങ്ങി
തലയാകെ നരച്ച്
തിരിച്ചറിയാനാവാത്ത വിധം
വാര്‍ധക്യം ബാധിച്ചിരിക്കുന്നു
കണ്ണാടിക്ക്!!

Tuesday, April 2, 2013

പ്രവാസം






കട്ടിലിനടിയില്‍ പൊടിപിടിച്ചിരിപ്പുണ്ട്
മൂടുപോയൊരു പെട്ടി;
സ്വപ്‌നങ്ങള്‍ കുത്തിനിറച്ച്
പ്രതീക്ഷകള്‍ കൊണ്ട് വരിഞ്ഞുകെട്ടി
ഇരുപത് വര്ഷപങ്ങള്ക്ക്  മുന്പ്്
വിമാനം കയറിപ്പോന്നത്...

അലമാരയ്ക്കുള്ളില്‍ അട്ടിവച്ചിട്ടുണ്ട്
ഒരുകെട്ട്‌ കത്തുകള്‍,
ഉപ്പയുടെ മരണവും, പെങ്ങളുടെ കല്യാണവും
ഭാര്യയുടെ പ്രസവവുമൊക്കെ അടയാളപ്പെടുത്തി
കണ്ണീരു കൊണ്ടൊട്ടിച്ചു
കടലുകടന്നു വന്നത്....

Sunday, March 3, 2013

പെങ്ങള്‍ക്ക്

എത്ര പൂക്കള്‍ നിനക്കായ്‌
ഞാനിറുത്തു വച്ചു
കാറ്റുപോലും കാണാതെ മയില്‍ -
പ്പീലിയും പകുത്തു വച്ചു

എത്ര കഥകള്‍ മനസ്സില്‍
ഞാനോര്‍ത്തു വച്ചു
എത്രയീണങ്ങള്‍
മൂളാതെ കരുതി വച്ചു

എത്ര താരാട്ടുകള്‍
പട്ടില്‍പ്പൊതിഞ്ഞു വച്ചു, നിന്നെ
വിളിക്കുവാനെത്ര പേരുകള്‍
ഞാന്‍ പഠിച്ചു വച്ചു

എത്രയോമല്‍ക്കിനാക്കളെന്‍
ഹൃത്തില്‍ നിനക്കായ് നെയ്തുവച്ചു
എത്ര താരകങ്ങള്‍ നിനക്കായ്
പറിക്കാതെ വച്ചു

എത്ര ചിരട്ടയില്‍
ചോറുവച്ചു, ഞാന്‍
കളിവീടുമെത്രനാള്‍
നിനക്കായ് പണിതുവച്ചു

എത്ര കാത്തിരുന്നു, ഞാ-
നെത്ര പ്രാര്‍ഥിച്ചു
എന്നിട്ടുമെന്തേ പെങ്ങളേ
നീ മാത്രം പിറന്നില്ല.



Sunday, February 24, 2013

എങ്കില്‍ സഖീ

ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍
സഖീ, പോകും മുമ്പെ
ഒരു നോക്കു കാണാനിട-
തന്നിരുന്നെങ്കില്‍...

ഒന്നു ചോദിച്ചിരുന്നെങ്കില്‍
മൗനം കൊണ്ടെങ്കിലും
നിന്‍ മനസിന്‍റെ വാതില്‍
തുറന്നിരുന്നെങ്കില്‍

ഒരു പൂവെങ്കിലും തന്നെങ്കില്‍
നിന്നോര്‍മയ്ക്കായ്
ഒരു വളപ്പൊട്ടെങ്കിലും
ബാക്കി വച്ചിരുന്നെങ്കില്‍

ഒന്ന് പാടിയിരുന്നെങ്കില്‍
പാടിത്തകര്‍ന്നൊരീ
മുളന്തണ്ടെങ്കിലും നീ
കണ്ടിരുന്നെങ്കില്‍

തകരുകില്ലായിരുന്നു സഖീ,
നിന്നെയോര്‍ത്തു
കരഞ്ഞു തളര്‍ന്നിടറി
വീഴുകില്ലായിരുന്നു ഞാന്‍ !!!


Monday, February 18, 2013

പിന്നെയും മഴ പെയ്യുന്നു

കുട്ടിക്കാലത്തിന്റെ വറുതിയിലേക്ക്
മഴ വന്നത് പനിയായിട്ടായിരുന്നു.
സ്കൂളിലേക്കുള്ള വഴികളില്‍
കുടയായത് 'മലയാള'ത്തിന്റെ പുറം ചട്ടകള്‍!!

മേല്‍ക്കൂരയുടെ  വിള്ളലിലൂടെ
വിളക്ക്കെടുത്തിയും
പുസ്തകത്തിലെ മയില്‍‌പ്പീലി നനച്ചും
വന്ന മഴ എത്ര പിരാക്ക് കേട്ടതാണ്

കുതിര്‍ന്ന പായയില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കും
ബാക്കി വന്ന കിനാക്കളൊക്കെയും
തലയണക്കുള്ളില്‍ പാത്തുവെക്കും

കഞ്ഞിയില്‍ വറ്റ് കുറയും
മുളകിനെരിവു കൂടും
പറമ്പിലെ ചേമ്പും ചേനയും
വയറ്റില്‍ ക്കിടന്നു ചൊറിയും

മഴയോടുള്ള അരിശം
അമ്മയോട് തീര്‍ക്കും
നനഞ്ഞ കോലായില്‍ നിന്ന്
മഴയെ ചീത്ത വിളിക്കും

പകലും രാത്രിയും
തവളകള്‍ നിര്‍ത്താതെ കരയും
കറുത്ത മാനം നോക്കി
പിന്നെയും കാലത്തെ ശപിക്കും
*  *   *   *

കാല്‍ച്ചുവട്ടിലൂടെ കാലം ഒലിച്ചുപോയത്
എത്ര പെട്ടൊന്നാണ്;
ജാലകപ്പുറത്തെ മഴക്കാഴ്ചകള്‍
ഇഷ്ടപ്പെട്ടു തുടങ്ങിയതും...

Saturday, February 9, 2013

മദീനയിലെ പ്രാവുകള്‍

പ്രവാചകനെറിഞ്ഞുകൊടുത്ത
ഗോതമ്പു മണികള്‍ തേടി
മദീനയില്‍ പറന്നിറങ്ങുന്നുണ്ടിപ്പോഴും
പരകോടി പ്രാവുകള്‍!..

പല നിറങ്ങള്‍
ദേശങ്ങള്‍, ഭാഷകള്‍...
ആരാണവയെ
മദീനയിലേക്ക് പിടിച്ചുവലിക്കുന്നത്?
അഞ്ചു നേരവും
കൃത്യമായി
ആരാണവയെ
കൂടുതുറന്നു വിടുന്നത്?

പാപ ഭാരവും
സങ്കടക്കണ്ണീരും
മദീനയിലിറക്കിവച്ച്
അവ ചിറകടിച്ചു പറക്കും.

മദീനയുടെ കുളിരില്‍
മുഖമമര്‍ത്തിക്കരയും
മദ്ഹു ഗാനങ്ങള്‍ കൊണ്ട്
മുഹബത്തറിയിക്കും

അറിവിന്റെ കതിര്‍മണികള്‍
കൊത്തിയെടുത്ത് പറക്കും
സംസമിന്റെ മധുരം
മതിവരുവോളം നുകരും

ഉഹ്ദു മലകടന്നു വരുന്ന
കുളിര്‍ കാറ്റേറ്റു മയങ്ങും
പ്രവാചകന്റെ മണ്ണില്‍
പുണ്യം തേടിയലയും

മദീനയുടെ    പ്രഭയില്‍
വെട്ടിത്തിളങ്ങും
മദീനയുടെ സല്‍ക്കാരത്തില്‍
മതിമറന്നു നില്‍ക്കും


ചിറകുകളുടെയെല്ലാം
അധിപനായ നാഥാ,
എനിക്കും രണ്ടു ചിറകുകള്‍ തരൂ
പ്രവാചകന്റെ കൂടണയാന്‍.........