Total Pageviews

Monday, February 18, 2013

പിന്നെയും മഴ പെയ്യുന്നു

കുട്ടിക്കാലത്തിന്റെ വറുതിയിലേക്ക്
മഴ വന്നത് പനിയായിട്ടായിരുന്നു.
സ്കൂളിലേക്കുള്ള വഴികളില്‍
കുടയായത് 'മലയാള'ത്തിന്റെ പുറം ചട്ടകള്‍!!

മേല്‍ക്കൂരയുടെ  വിള്ളലിലൂടെ
വിളക്ക്കെടുത്തിയും
പുസ്തകത്തിലെ മയില്‍‌പ്പീലി നനച്ചും
വന്ന മഴ എത്ര പിരാക്ക് കേട്ടതാണ്

കുതിര്‍ന്ന പായയില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കും
ബാക്കി വന്ന കിനാക്കളൊക്കെയും
തലയണക്കുള്ളില്‍ പാത്തുവെക്കും

കഞ്ഞിയില്‍ വറ്റ് കുറയും
മുളകിനെരിവു കൂടും
പറമ്പിലെ ചേമ്പും ചേനയും
വയറ്റില്‍ ക്കിടന്നു ചൊറിയും

മഴയോടുള്ള അരിശം
അമ്മയോട് തീര്‍ക്കും
നനഞ്ഞ കോലായില്‍ നിന്ന്
മഴയെ ചീത്ത വിളിക്കും

പകലും രാത്രിയും
തവളകള്‍ നിര്‍ത്താതെ കരയും
കറുത്ത മാനം നോക്കി
പിന്നെയും കാലത്തെ ശപിക്കും
*  *   *   *

കാല്‍ച്ചുവട്ടിലൂടെ കാലം ഒലിച്ചുപോയത്
എത്ര പെട്ടൊന്നാണ്;
ജാലകപ്പുറത്തെ മഴക്കാഴ്ചകള്‍
ഇഷ്ടപ്പെട്ടു തുടങ്ങിയതും...

No comments:

Post a Comment