Total Pageviews

Wednesday, November 28, 2018

മതിലുകൾ

അന്നൊരിക്കൽ
രാവിലെ, കുഞ്ഞാമിനയുടെ വീട്ടിൽ
രണ്ടു വിരുന്നുകാർ വന്നു.
ജാനകിച്ചേച്ചിയുടെ വീട്ടിൽ നിന്ന്
നാലു മുട്ടയും ഉരി,യാട്ടിൻ പാലും
അടുക്കള വാതിലിലൂടെ കയറിവന്നു.

ഉച്ചയ്ക്ക്, ജാനകിയുടെ മരുമോൻ
മുന്നറിയിപ്പില്ലാതെ ഉണ്ണാൻ വന്നു.
ജോസപ്പേട്ടന്റെ വീട്ടിൽ നിന്ന്
ഒരു സ്പൂണ് മുളകും ഒരു കയിലെണ്ണയും
വേലിപ്പഴുതിലൂടെ നൂണ്ടു വന്നു.

സന്ധ്യക്ക്, ജോസപ്പേട്ടന്റെ മകളെ
ആരോ പെണ്ണുകാണാൻ വന്നു.
കുഞ്ഞാമിനയുടെ വീട്ടിൽ നിന്ന്
പളുങ്കു പാത്രങ്ങളും ഓട്ടുകിണ്ടിയും
തട്ടത്തിനുള്ളിൽ ഒളിച്ചുകടന്നു.

ഇന്നിപ്പോൾ
വരുന്നതും പോകുന്നതും ആരും കാണാറേയില്ല.
ചിലനേരങ്ങളിൽ, ഗെയ്റ്റിനു മുന്നിൽ നിന്ന്
ഹോം ഡെലിവറി വാനുകളുടെ
ഹോണടി മാത്രം മതിലുകടന്നു വരും!

***റഹീം പൊന്നാട്***

No comments:

Post a Comment