Total Pageviews

Thursday, December 5, 2013

കുറ്റിയും കൊളുത്തും

ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും പിരിയില്ലെന്ന്
പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്...

Tuesday, October 1, 2013

ഗാന്ധി


ഉപ്പ് കുറുക്കിയും 
ഉപവാസം കിടന്നും 
വെള്ളക്കാരെ തുരത്തിയും
തീര്‍ന്നു പോയി 
പാവം ഗാന്ധി 

കള്ളു കുടിച്ചും 
കൈക്കൂലി വാങ്ങിയും 
വെള്ളക്കാരികളെ തിരഞ്ഞും 
തീര്‍ന്നു പോയി 
കീശയിലെ ഗാന്ധി

Saturday, September 14, 2013

ഡോളറു കാലത്തെ ഓണം

മല്ലിക്കും ജമന്തിക്കും 
ഡോളറിലാണത്രെ വില.
തെച്ചിക്കും  തുമ്പയ്ക്കും 
യൂറോയിലും !
മാവേലിക്കു മുന്നിലെ ക്യൂ 
മാർക്കറ്റോളം നീണ്ടു  കിടക്കുന്നു 
ലോണെടുത്തും ഓണമുണ്ണണമെന്ന്  
പുതുമൊഴി.

ഒന്നും വാങ്ങാതെ 
തിരിച്ചു നടന്നു 
മടിക്കുത്ത് കഴിച്ച് 
നിലത്ത് കുടഞ്ഞിട്ടു.
നോട്ടുകളെടുത്ത്
മകൾ പൂക്കളമിട്ടു 
നാണയങ്ങളെടുത്ത്
അമ്മ പായസവും വച്ചു.!  

Thursday, June 20, 2013

ഒരു മഴത്തുള്ളിയുടെ ഓര്‍മക്കുറിപ്പുകള്‍

കോണ്‍ക്രീറ്റ്  മേല്‍പ്പുരകളിലും
ഇന്റര്‍ലോക്കിട്ട മുറ്റത്തും
തലതല്ലി വീഴുംബോഴോര്‍ത്തു പോവും
പെയ്തു തീര്‍ന്നുപോയ ഇന്നലെകളെ.

പ്രതീക്ഷകളുടെ ഗന്ധം പരത്തി
പുതുമണ്ണിലെക്കാഴ്ന്നിറങ്ങിയത്,
ഊര്‍ച്ചകഴിഞ്ഞ് തെളിഞ്ഞ പാടത്ത്
പരല്‍മീനുകളോടൊപ്പം തുള്ളിത്തിമര്‍ത്തത്,
കുളിര്‍ കാറ്റിലാടുന്ന
തെങ്ങോലത്തുമ്പിലൂഞ്ഞാലാടിയത്,
ഇടവഴിയിലെ ചേമ്പിലകളില്‍
തുള്ളിത്തുളുംബിയത്
പുല്‍ നാമ്പുകളില്‍ തൂങ്ങിക്കിടന്ന്
ഇളവെയിലില്‍ വെട്ടിത്തിളങ്ങിയത്
വയലിലെ കര്‍ഷകന്‍റെ
വിയര്‍പ്പിനോടൊപ്പം ഒലിച്ചിറങ്ങിയത്
പുഴക്കരയിലെ പെണ്‍കുട്ടിയുടെ
മുടിയിലൂടെയൂര്‍ന്നിറങ്ങിയത്
പിന്നെ, കത്തിയെരിഞ്ഞ വേനലില്‍
പ്രാര്‍ഥനകളുമായിക്കഴിഞ്ഞ നിങ്ങളുടെ
കരളിലേക്ക് കുളിരായി പെയ്തത്.....

Saturday, June 1, 2013

മഴപ്പകര്‍ച്ചകള്‍

കുടയില്ലാതിരുന്ന കാലത്ത്
പുലര്‍ച്ചെ കുളിച്ച്,
വഴിനീളെ നനഞ്ഞ്
ചെളിവെള്ളം തെറിപ്പിച്ച്
കീറിയ പുസ്തകത്തിലൂടെ ഒലിച്ചിറങ്ങി
ഓല മേഞ്ഞ മേല്‍പ്പുരയിലൂടെ
ചോര്‍ന്നിറങ്ങി
ജൂണ്‍ ഒന്നിനുതന്നെ
ഒന്നാമത്തെ ബഞ്ചിലിരിപ്പുണ്ടാവും
ചിണുങ്ങിക്കൊണ്ട്, മഴ!


വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ
ഉപഗ്രഹക്കണ്ണുകളിലുടക്കി,
ചാനല്‍ പ്രവചനങ്ങളില്‍ത്തട്ടി
ന്യൂന മര്‍ദ്ദങ്ങളില്‍പ്പെട്ടുലഞ്ഞ്
കൊടുങ്കാറ്റിനെ കൂട്ടുപിടിച്ച്
ഇടിയും മിന്നലുമായി കൊട്ടിയറിയിച്ച്,
പിന്‍വാതിലിലൂടെ ഒളിഞ്ഞു നോക്കിയും
കയറിവരാന്‍ മടിച്ചും
എന്നും നേരം തെറ്റിയെത്തും
കലിതുള്ളിക്കൊണ്ട്, മഴ!

Saturday, May 25, 2013

നിതാഖാത്ത്

ഇനി മടങ്ങാമിവിടെത്തീരുന്നു പ്രവാസം
പൊതിഞ്ഞു കെട്ടാമിനി കിനാക്കൾ,
പാതി മുറിഞ്ഞുപോയ മോഹങ്ങൾ
വായിച്ചു തീരാത്ത കത്തുകൾ
ഇനിയും കേട്ടു മടുക്കാത്ത കത്തുപാട്ടുകൾ
ചില്ലിട്ടു വച്ച ചിത്രങ്ങൾ നാളുകൾ-
വെട്ടിത്തീർത്ത കലണ്ടറിൻ താളുകൾ
ഓർമയ്ക്കു മേൽ വലിച്ചിട്ട പുതപ്പുകള്‍
മലയാളത്തിന്‍ മണമുള്ള കടലാസുതുണ്ടുകള്‍
പകലു കരിഞ്ഞും പകുതിയുറങ്ങിയും
യൌവനത്തിനുമേല്‍ നരവീണ പാടുകള്‍
പകുതി പണിഞ്ഞും പകുതി തകര്‍ന്നും
ജീവിതത്തിനു മേല്‍ പരന്ന നിഴലുകള്‍
പാതിയുണ്ടും വിശന്നും പകര്‍ന്ന രോഗങ്ങള്‍....

കരളു പറിച്ചു പോന്നതാണു പണ്ടി,പ്പോള്‍
കരളു പിടഞ്ഞു പോകുന്നു യാത്രയോതുമ്പോള്‍,
കനലു തിന്നുകൊണ്ടായിരുന്നെങ്കിലും നാട്ടിലെ-
കനവുകള്‍ക്ക് ചിറകു തന്നോരീ നാടിനോടും,
സങ്കടക്കടലുനീളെ കൂടെത്തുഴഞ്ഞ കൂട്ടുകാരോടും.
ഇനിയിരുളുമാത്രമാണ് മുന്നില്‍
പോകുവാനുണ്ടേറെ ദൂരമിനിയും
തളര്ന്നയുടലും തകര്‍ന്ന മനസ്സുമായ്.
നന്ദിയോതുന്നു ഞാനെ, ണ്ണ വറ്റാത്തയീ മണ്ണിനോടും
കരുണയും കനിവും വറ്റാത്ത ഹൃദയങ്ങളോടും