Total Pageviews

Friday, May 17, 2013

വേനല്‍ മഴയോട്

കാറ്റുകൊണ്ട്
നിനക്കെന്നെ വീഴ്ത്താനാവില്ല
ള്ളിലിങ്ങനെ
കൊടുങ്കാറ്റുയരുമ്പോള്‍

മിന്നല്‍ കൊണ്ട്
നിനക്കെന്നെ കത്തിക്കാനാവില്ല
ഉള്ളിലിങ്ങനെ
കനലെരിയുമ്പോള്‍

ഇടികൊണ്ട്
നിനക്കെന്നെ  വീഴ്ത്താനാവില്ല
ദിഗന്തങ്ങള്‍ പൊട്ടുമാറ്
ഹൃദയമിങ്ങനെ മിടിക്കുമ്പോള്‍

മഴനീരുകൊണ്ട്
നിനക്കെന്നെ നനയ്ക്കാനാവില്ല
മിഴിനീരിനാല്‍
ഞാനൊരു പ്രളയമായിരിക്കുമ്പോള്‍...

ചൂട്

ചൂടാവാനെന്തെളുപ്പമാണ്!
മുറ്റത്തെ മാവും
പറമ്പിലെ കാവും
വയലിലെ കുളവും
വഴിയിലെ ഉറവും
പുഴയിലെ നിറവും
കാട്ടിലെ ചോലയും
മലയിലെ മരവും
ഒക്കെ നശിപ്പിച്ചിട്ട്
കറന്റ്‌ കട്ടിന്റെ നേരത്ത്
എന്തൊരു ചൂടെന്നു പറഞ്ഞ്
എ.സിയോടും ഫാനിനോടും
സര്‍ക്കാരിനോടുമൊക്കെ
ചൂടാവാനെന്തെളുപ്പമാണ്...

Sunday, May 5, 2013

പുളിയച്ചാർ

കരിപിടിച്ച
ഓർമകൾ
കണ്ണീരിന്റെ മധുരവും
വിയര്പ്പിന്റെ പുളിയും
ചേർത്ത്
മഴ നനഞ്ഞ
സ്ലേറ്റിൽ ,
ചൊറിപിടിച്ച
കൈകൾ കൊണ്ട്
കുഴച്ചെടുത്ത്
പായ്ക്കറ്റിലാക്കി
തൂക്കിയിട്ടിരിക്കുന്നു
കേശവേട്ടന്റെ പീടികയിൽ.
അഞ്ചു പൈസക്കായി
കോന്തലയിലേക്ക്  നീണ്ട
വലതുകൈ
ബെൽറ്റിനു പുറത്തെ
മൊബൈൽ ഫോണിൽത്തട്ടി
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്
തെറിച്ചുവീണു ..! 

Wednesday, May 1, 2013

മാന്ദ്യം

ടി.വി യിലെ
ഓഹരിക്കണക്ക് കേട്ടു
ബോധമറ്റു വീണതാണച്ഛന്‍

സ്വര്‍ണ വില കേട്ടതില്‍പ്പിന്നെ
സീരിയലൊന്നും കണ്ടില്ല
അമ്മ

നൂഡില്‍സിനു പകരം
കഞ്ഞിയായതാണ്
മുത്തച്ഛനു പരാതി

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി

ഗള്‍ഫീന്നയച്ച
 ഡ്രാഫ്റ്റിനു കനം പോരെന്നു
ഏട്ടത്തിക്ക് പരിഭവം

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ്
അനിയന്‍ പിണങ്ങിയത്

ദോഷം പറയരുതല്ലോ,
മാന്ദ്യമായതില്‍പ്പിന്നെയാണ്
വിശപ്പിന്റെ എരിവും
വിയര്‍പ്പിന്റെ പുളിയും
വിരുന്നിന്റെ മധുരവുമൊക്കെ
ഞാനുമറിഞ്ഞു തുടങ്ങിയത്.


Sunday, April 21, 2013

കണ്ണാടി

മുഖം ചുളിഞ്ഞ്
കവിളു കുഴിഞ്ഞ്
കാഴ്ച മങ്ങി
തലയാകെ നരച്ച്
തിരിച്ചറിയാനാവാത്ത വിധം
വാര്‍ധക്യം ബാധിച്ചിരിക്കുന്നു
കണ്ണാടിക്ക്!!

Tuesday, April 2, 2013

പ്രവാസം






കട്ടിലിനടിയില്‍ പൊടിപിടിച്ചിരിപ്പുണ്ട്
മൂടുപോയൊരു പെട്ടി;
സ്വപ്‌നങ്ങള്‍ കുത്തിനിറച്ച്
പ്രതീക്ഷകള്‍ കൊണ്ട് വരിഞ്ഞുകെട്ടി
ഇരുപത് വര്ഷപങ്ങള്ക്ക്  മുന്പ്്
വിമാനം കയറിപ്പോന്നത്...

അലമാരയ്ക്കുള്ളില്‍ അട്ടിവച്ചിട്ടുണ്ട്
ഒരുകെട്ട്‌ കത്തുകള്‍,
ഉപ്പയുടെ മരണവും, പെങ്ങളുടെ കല്യാണവും
ഭാര്യയുടെ പ്രസവവുമൊക്കെ അടയാളപ്പെടുത്തി
കണ്ണീരു കൊണ്ടൊട്ടിച്ചു
കടലുകടന്നു വന്നത്....

Sunday, March 3, 2013

പെങ്ങള്‍ക്ക്

എത്ര പൂക്കള്‍ നിനക്കായ്‌
ഞാനിറുത്തു വച്ചു
കാറ്റുപോലും കാണാതെ മയില്‍ -
പ്പീലിയും പകുത്തു വച്ചു

എത്ര കഥകള്‍ മനസ്സില്‍
ഞാനോര്‍ത്തു വച്ചു
എത്രയീണങ്ങള്‍
മൂളാതെ കരുതി വച്ചു

എത്ര താരാട്ടുകള്‍
പട്ടില്‍പ്പൊതിഞ്ഞു വച്ചു, നിന്നെ
വിളിക്കുവാനെത്ര പേരുകള്‍
ഞാന്‍ പഠിച്ചു വച്ചു

എത്രയോമല്‍ക്കിനാക്കളെന്‍
ഹൃത്തില്‍ നിനക്കായ് നെയ്തുവച്ചു
എത്ര താരകങ്ങള്‍ നിനക്കായ്
പറിക്കാതെ വച്ചു

എത്ര ചിരട്ടയില്‍
ചോറുവച്ചു, ഞാന്‍
കളിവീടുമെത്രനാള്‍
നിനക്കായ് പണിതുവച്ചു

എത്ര കാത്തിരുന്നു, ഞാ-
നെത്ര പ്രാര്‍ഥിച്ചു
എന്നിട്ടുമെന്തേ പെങ്ങളേ
നീ മാത്രം പിറന്നില്ല.