Total Pageviews

Saturday, February 9, 2013

മദീനയിലെ പ്രാവുകള്‍

പ്രവാചകനെറിഞ്ഞുകൊടുത്ത
ഗോതമ്പു മണികള്‍ തേടി
മദീനയില്‍ പറന്നിറങ്ങുന്നുണ്ടിപ്പോഴും
പരകോടി പ്രാവുകള്‍!..

പല നിറങ്ങള്‍
ദേശങ്ങള്‍, ഭാഷകള്‍...
ആരാണവയെ
മദീനയിലേക്ക് പിടിച്ചുവലിക്കുന്നത്?
അഞ്ചു നേരവും
കൃത്യമായി
ആരാണവയെ
കൂടുതുറന്നു വിടുന്നത്?

പാപ ഭാരവും
സങ്കടക്കണ്ണീരും
മദീനയിലിറക്കിവച്ച്
അവ ചിറകടിച്ചു പറക്കും.

മദീനയുടെ കുളിരില്‍
മുഖമമര്‍ത്തിക്കരയും
മദ്ഹു ഗാനങ്ങള്‍ കൊണ്ട്
മുഹബത്തറിയിക്കും

അറിവിന്റെ കതിര്‍മണികള്‍
കൊത്തിയെടുത്ത് പറക്കും
സംസമിന്റെ മധുരം
മതിവരുവോളം നുകരും

ഉഹ്ദു മലകടന്നു വരുന്ന
കുളിര്‍ കാറ്റേറ്റു മയങ്ങും
പ്രവാചകന്റെ മണ്ണില്‍
പുണ്യം തേടിയലയും

മദീനയുടെ    പ്രഭയില്‍
വെട്ടിത്തിളങ്ങും
മദീനയുടെ സല്‍ക്കാരത്തില്‍
മതിമറന്നു നില്‍ക്കും


ചിറകുകളുടെയെല്ലാം
അധിപനായ നാഥാ,
എനിക്കും രണ്ടു ചിറകുകള്‍ തരൂ
പ്രവാചകന്റെ കൂടണയാന്‍.........


  

Saturday, November 10, 2012

ഗാസയിലെ പൂക്കള്‍

ബോംബുവര്‍ഷം  കഴിഞ്ഞ്
കണ്ണീര്‍മഴ പെയ്യുന്ന
ചില വസന്തങ്ങളില്‍
ഞങ്ങളുടെ മുറ്റത്തും
പൂക്കള്‍ വിടരാറുണ്ട്.

ചോരകൊണ്ട് നനച്ചിട്ടാവാം
ചുവന്നിരിയ്ക്കാനാണവയ്ക്കിഷ്ടം

വിശപ്പിനും മരണത്തിനുമിടയ്ക്ക്
ഞങ്ങള്‍ക്കെന്തിനാണ് പൂക്കളെന്ന്
നിങ്ങള്‍ ചോദിച്ചേക്കാം

നേരാണ്..!
പുലര്‍മഞ്ഞില്‍
മുള്ളുകൊണ്ട് മുറിഞ്ഞ
ചോരയും ചേര്‍ത്തിറുത്തെടുത്തൊരു
പനിനീര്‍പ്പൂവു കൊടുക്കാന്‍
ഞങ്ങള്‍ക്ക് പ്രണയിനികളില്ല ,
പ്രണയിക്കാന്‍ നേരവുമില്ല

വിളവെടുപ്പ് കഴിഞ്ഞ്
പൂക്കളമൊരുക്കാറില്ല
മാലകള്‍ കോര്‍ത്ത്
ഒലിവിലകളോടൊപ്പം തൂക്കിയിടാന്‍
ആഘോഷങ്ങളുമില്ല.

പൂച്ചെണ്ട് കൊടുക്കാന്‍
നിങ്ങളുടെ നേതാക്കളൊന്നും
ഞങ്ങളുടെ മണ്ണിലേക്ക് വരാറില്ല
രാസായുധങ്ങള്‍ പരന്ന
തോട്ടങ്ങളിലെക്ക്
പൂമ്പാറ്റകള്‍ പോലും വരാറില്ല.
തേനിറുക്കാന്‍
വണ്ടുകളുമിനി ബാക്കിയില്ല.

പൂവും തേടി
വിനോദ സഞ്ചാരികളും
ബഹുരാഷ്ട്ര കമ്പനികളുമൊന്നും
ഇതുവഴി വരാറില്ല
മാനത്തു നിന്ന് വിതറാന്‍
ഇസ്രായേലിന്റെ
തീയുണ്ടാകളുള്ളപ്പോള്‍
പൂക്കള്‍ ഞങ്ങള്‍ക്കാവശ്യവുമില്ല.

പിന്നെയുമെന്തിനാണ്
ഞങ്ങള്‍ക്ക് പൂക്കളെന്നാവും
നിങ്ങളുടെ ചോദ്യം !
വിടരും മുമ്പെ വാടിവീഴുന്ന
ഞങ്ങളുടെ കുരുന്നുകളുടെ
ജനാസക്കൊപ്പം വെക്കാന്‍
ഈ പൂക്കളല്ലാതെ
മറ്റെന്താണ് ഞങ്ങള്‍ക്കുള്ളത് ??      

Thursday, November 1, 2012

പെരുന്നാളോര്‍മകള്‍

 ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍
ചിലപ്പോഴൊക്കെ തികട്ടിവരും
പഞ്ഞിയില്‍പ്പുരട്ടി ചെവിയില്‍ത്തിരുകിയ
ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ മണം,
പള്ളിയില്‍ നിന്നൊഴുകി വരുന്ന
തക്ബീറിന്റെ ഈണം,
ഉറക്കമൊഴിച്ച് കാവലിരുന്ന
മൈലാഞ്ചിച്ചോപ്പ്,
ഉടയാതെ കാത്തുവച്ച
കുപ്പിവളക്കിലുക്കം,
ഏറെ കാത്തിരുന്ന് കിട്ടിയ
പുത്തനുടുപ്പിന്റെ നിറം,
എണ്ണ തേച്ചയുടലില്‍
സോപ്പ് പതയുന്ന കുളിര്,
നടുവിലകത്ത് പാത്തുവച്ച
പിഞ്ഞാണ പ്പാത്രങ്ങളുടെ  തിളക്കം,
പെരുന്നാളിനു മാത്രം കിട്ടുന്ന
കോഴിക്കറിയുടെ സ്വാദ്,
കൂട്ടം കൂടിയെത്തുന്ന
വിരുന്നുകാരുടെ ആരവം,
അയല്‍പ്പക്കത്തെ
പാല്‍പ്പായസത്തിന്റെ മധുരം...


എന്നും  പെരുന്നാളായതില്‍പ്പിന്നെ
ഓര്‍മകള്‍ക്ക് പോലുമിപ്പോള്‍
പഴയ നിറവും മണവും മധുരവുമില്ല....



Friday, October 19, 2012

മഴപ്പകര്‍ച്ചകള്‍




കുടയില്ലാതിരുന്ന കാലത്ത് 
പുലര്‍ച്ചെ കുളിച്ച് 
വഴിനീളെ നനഞ്ഞ് 
ചെളിവെള്ളം തെറിപ്പിച്ച് 
കീറിയ പുസ്തകത്തിലൂടെ  ഒലിച്ചിറങ്ങി 
ഓലമേഞ്ഞ മേല്‍പ്പുരയിലൂടെ 
ചോര്‍ന്നിറങ്ങി 
ജൂണ്‍  ഒന്നിനുതന്നെ 
ഒന്നാമത്തെ ബഞ്ചി ലിരിപ്പുണ്ടാവും ,
ചിണുങ്ങിക്കൊണ്ട്, മഴ !!

വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ 
ഉപഗ്രഹക്കണ്ണി ലുടക്കി 
ചാനല്‍ പ്രവചനങ്ങ ളില്‍ത്തട്ടി 
ന്യൂന മര്ദങ്ങളില്‍ പ്പെട്ടുലഞ്ഞു 
കൊടുങ്കാട്ടിനെക്കൂട്ടുപിടിച്ച് 
ഇടിയും മിന്നുമായി കൊട്ടിയറിയിച്ച് 
പിന്‍വാതിലിലൂടെ ഒളിഞ്ഞുനോക്കിയും 
കയറിവരാന്‍ മടിച്ചും 
എന്നും നേരം തെറ്റിയെത്തും 
കലിതുള്ളി ക്കൊണ്ട്, മഴ !!

Sunday, October 14, 2012

എഫ് ഡി ഐ

മുറ്റത്തെ മരത്തിലിപ്പോള്‍
പണമൊന്നും കായ്ക്കാറില്ല !

ഇലയും കമ്പുകളും
കിട്ടിയ വിലയ്ക്ക് വിറ്റു
തൊലിയും വേരും
സായിപ്പിന് തീരെഴുതിക്കൊടുത്തു
ഉള്ള കാതലൊക്കെയും
മുതലാളിമാര്‍ ചൂഴ്ന്നെടുത്തു
ചുവട്ടിലെ മണ്ണ്
കൂടെയുള്ളവര്‍ വീതംവെച്ചു
ബാക്കിയുള്ള വിത്തുകള്‍ക്ക്
ആരോ പാറ്റെന്റെടുത്തു

ഒരു ശിഖരമെങ്കിലും
ബാക്കിവെക്കാമായിരുന്നു
കടം വാങ്ങിയെങ്കിലുമൊരു
കയറുകെട്ടാന്‍,
ഒരു പലകയെങ്കിലും
ബാക്കിവെക്കാമായിരുന്നു
ചിതലരിച്ച ശവപ്പെട്ടിക്കൊരു
മൂടിവെക്കാന്‍
ഒരു കൊള്ളിയെങ്കിലും
ബാക്കിവെക്കാമായിരുന്നു
അശോക ചക്രം പുതപ്പിച്ച
ചിതയ്ക്ക് തീ കൊളുത്താന്‍......!...

Sunday, September 30, 2012

മഴയും പുഴയും

പുഴ ഒരു ഓര്‍മ്മയാണ്
മറവിയുടെ മുളങ്കാടുകളില്‍ നിന്ന് 
കാലത്തിന്റെ 
ഉരുളന്‍ കല്ലുകളില്‍ത്തട്ടിയും 
വേര്‍പാടിന്റെ 
കയങ്ങളില്‍ വീണും
വേദനയുടെ കടവുകളില്‍ 
പിന്നെയും കണ്ടുമുട്ടിയും 
മുകളിലേക്കൊഴുകുന്ന 
കണ്ണീരോര്‍മ കള്‍..!..... 


മഴ ഒരോര്‍മപ്പെടുത്തലാണ്  
കുട്ടിക്കാലത്തിന്റെ ഇല്ലായ്മകളില്‍ നിന്ന് 
വിശപ്പിന്റെ 
കനലടുപ്പുകളില്‍ വീണും 
മോഹങ്ങളുടെ 
ചിറകുകള്‍ നനച്ചും 
പ്രതീക്ഷയുടെ 
വിളക്കുകള്‍ കെടുത്തിയും 
മരിച്ചു പോയ കാലത്തിന്റെ 
ഓര്‍മപ്പെടുത്തലുകള്‍ ...!

മഴയില്‍ നിന്ന് പുഴ പിറക്കുന്നു,
പുഴയില്‍ നിന്ന് മഴ പിറക്കുന്നു,
മഴയും പുഴയും ചേര്‍ന്ന് ഓര്‍മകളും..!

Sunday, September 23, 2012

പുതിയ താമസക്കാര്‍

കോലായിലെ ചാരുകസേരയില്‍
ചുമച്ചു തുപ്പിയിരിപ്പുണ്ട്
പ്രഷറും പ്രമേഹവും
നടുവിലകത്തെ വാട്ടര്‍ ബെഡില്‍
ചുരുണ്ടു മടങ്ങിക്കിടപ്പുണ്ട്
കാലൊടിഞ്ഞ തളര്‍വാതം
എഴുത്തു മുറിയിലെ പടാപ്പുറത്ത്
മേലനങ്ങാതെ വച്ചിട്ടുണ്ട്
അറ്റാക്ക് വന്നൊരു ഹൃദയം
തെക്കേ മുറിയില്‍
ആരെയുമടുപ്പിക്കാതെ പൂട്ടിവച്ചിട്ടുണ്ട്
മാറ്റിവച്ച കിഡ്നി
അടുക്കളയിലെ ചുമരില്‍
ചാരി നിന്ന്‍ കിതയ്ക്കുന്നുണ്ട്
നൂറു കിലോ കൊളസ്ട്രോള്‍
ഇടനാഴിയിലെ ടിവിക്കു മുന്നില്‍
 കാലുനീട്ടിയിരിപ്പുണ്ട്
പൊണ്ണത്തടിയും  പിള്ളവാതവും...

ഗള്‍ഫുകാരന്‍ വന്നതറിഞ്ഞ്
എത്തിനോക്കിയിട്ട്‌ പോയി
വടക്കെയിലെ ബ്രെയിന്‍ ട്യൂമര്‍.
മതിലിനു മുകളിലൂടെ
കുശലം ചോദിച്ചു,
മേലെ വീട്ടിലെ കാന്‍സര്‍..........

(published in risala weekly-september 21, 2012)